Friday, May 25, 2012

നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......

അസ്തമയത്തിന്റെ ആകാശമേലാപ്പിലേക്ക് നോക്കിയിരുന്നപ്പോള്‍ രവിയുടെ മനസ്സില്‍ ഒടുക്കവും തുടക്കവുമില്ലാത്ത ഓര്‍മ്മകളുടെ മേഘക്കീറുകള്‍ ഒഴുകി നടക്കയായിരുന്നു..

ഗീതുവിനെ ആദ്യമായി കണ്ട നിമിഷം ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഉണരുകയാണ്... അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം പീലി നിവര്‍ത്തിയതെപ്പോഴാണ്....

പ്രണയകാലത്തെ ദിനങ്ങള്‍ ..ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവസുറ്റ ദിനങ്ങളായിരുന്നു അന്ന്...എപ്പോഴും ശ്വാസനിശ്വാസങ്ങളുടെ ഓരോ മാത്രയിലും അവള്‍ നിറഞ്ഞു നിന്നു...ചെറുകാറ്റില്‍ പോലും പാറി പറക്കുന്ന അവളുടെ അലസമായ മുടിയിഴകള്‍..വിടര്‍ന്ന കണ്ണുകള്‍...വശ്യതയാര്‍ന്ന ചിരി, ഇമ്പമാര്‍ന്ന സ്വരം ഒക്കെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...

ഒരു ദിവസം അവളെയൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സാകെ വീര്‍പ്പുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ നൊമ്പരം വര്‍ഷിക്കുമായിരുന്നു...സ്നേഹം വന്നു പൊതിയുമ്പോഴും ,പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പിണക്കങ്ങളുടെ കുത്തിയൊലിപ്പിലും അകപ്പെട്ടിട്ടുണ്ട്..
പക്ഷേ, ആ പിണക്കങ്ങളൊക്കെ വീണ്ടുമൊരു സ്നേഹത്തിന്റെ വലയില്‍ വീഴ്ത്താന്‍ ഒരു നോട്ടമോ ഒരു കണ്ണീര്‍ത്തുള്ളിയോ മാത്രം മതിയായിരുന്നു...

അന്ന്, പൊള്ളുന്ന വേനല്‍ പ്രതീക്ഷിക്കാത്തൊരു മഴയായി തീരും പോലെയായിരുന്നു വീട്ടുകാരോട് എത്ര പൊരുതിയിട്ടും കൂട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ ഒരു താലി ചരടില്‍ കോര്‍ത്ത് അവളെ സ്വന്തമാക്കിയത്  ... 
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുടെയും മേഘപഞ്ഞിക്കെട്ടുകള്‍  തെളിഞ്ഞ ആകാശത്ത്  ഒഴുകി നടക്കുന്നതു പോലെ ദിനങ്ങളങ്ങനെ ഓടി മറയുകയായിരുന്നു.. 

 മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ വിരുന്നെത്തുന്ന അണ്ണാറക്കണ്ണന്മാരെ കുറിച്ചും ആദ്യമായി വിരിഞ്ഞ പനിനീര്‍പൂവിനെ കുറിച്ചും അവള്‍ വാചാ‍ലയാകുന്നത്...  ഓര്‍ക്കാപ്പുറത്ത് വിരുന്നെത്തുന്ന മഴയില്‍ കളിവള്ളമുണ്ടാക്കി അവള്‍ രസിക്കുന്നത് കാണുമ്പോള്‍ അവളെ കളിയാക്കുന്നത്..അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ പടവുകള്‍ കയറിയിറങ്ങുമ്പോള്‍ എന്തെല്ലാം ചിത്രങ്ങളാ മനസ്സില്‍ മറഞ്ഞു കിടക്കുന്നത് കാണുന്നത്...

എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്...ശ്രീക്കുട്ടിയുടെ വരവാണോ അവളെ തന്നില്‍ നിന്നും അകറ്റിയത്..അമ്മയായപ്പോള്‍ അവളുടെ സ്നേഹം നഷ്ടപ്പെട്ടിരുന്നോ തനിക്ക്...അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുമോ.? ഓഫീസില്‍ നിന്നും കൊണ്ടു വരുന്ന ഫയലുകളുടെയും കമ്പ്യൂട്ടറിന്റെയും  ടി വിയുടെയും മുന്നിലായി സമയം മാറ്റി വച്ചപ്പോള്‍ അവളെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം..
അപ്പോഴൊക്കെ,  അവള്‍ വിശേഷങ്ങള്‍ പങ്കിടാന്‍ അടുത്ത് എത്തുമ്പോള്‍ ഒരു തരം ഈര്‍ഷ്യായിരുന്നില്ലേ മനസ്സില്‍ തോന്നിയിരുന്നത്.സ്നേഹമൊക്കെ കാറ്റിലൊരില പോലെ പറന്നകലുകയായിരുന്നില്ലേ.... “ഈ കുഞ്ഞിനെ എങ്കിലും ഇത്തിരി നേരം നോക്കരുതോ രവിയേട്ടാ“ എന്നവള്‍ പരിഭവം പറയുമ്പോഴൊക്കെ “നിനക്ക് പിന്നെയെന്താ പണി” എന്ന് പകരത്തിനു പകരമായി നല്‍കിയല്ലേ അവളെ നിശ്ശബ്ദയാക്കിരുന്നത്.

വല്ലാത്ത ക്ഷീണം തീരെ വയ്യാത്തതു പോലെ നമുക്കൊന്ന് ആശുപത്രി വരെ പോയാലോ  രവിയേട്ടാ എന്നവള്‍ ആവശ്യപ്പെട്ടപ്പോഴും “എനിക്ക് ലീവെടുക്കാന്‍ കഴിയില്ല നീ അപ്പുറത്തെ ശാന്തചേച്ചിയുമായി പോയി വാ” എന്നല്ലേ അന്ന് മറുപടി നല്‍കിയത്..പിന്നെ , അസുഖത്തെ കുറിച്ച് അവള്‍ പറയുമ്പോഴൊക്കെ “ഒക്കെ നിന്റെ തോന്നലാ നിനക്കൊന്നും ഇല്ല” എന്ന് പറഞ്ഞൊഴിഞ്ഞത് എന്തിനായിരുന്നു....അതില്‍ പിന്നെ ഒന്നും അവള്‍ പറഞ്ഞതുമില്ലല്ലോ..അല്ല, അവളോട് തിരക്കിയതുമില്ല എന്ന് പറയുന്നതാവില്ലേ അതിന്റെ ശരി...

പ്രണയത്തിന്റെ നാളുകളില്‍ അവള്‍ക്ക് ഒരു ചെറിയ തല വേദന എന്ന് കേട്ടാല്‍ പോലും ഉടനെ ഡോക്ടനെ കാണാന്‍ പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചയാളായിരുന്നില്ലേ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു സങ്കടവും കുറ്റബോധവും കലര്‍ന്ന മലവെള്ളപാച്ചിലില്‍ അകപ്പെട്ടപോലെയായി...

ചെറിയ കാര്യങ്ങള്‍ക്ക് പോലും തുടരെ തുടരെ ഓഫീസിലേക്ക് വിളിക്കുന്ന ശീലം അവള്‍ക്ക്  പിടിപ്പെട്ടപ്പോഴാണ് വീട്ടിലെ നമ്പര്‍ കണ്ടാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ആയത്..രണ്ടു വിളിയില്‍ കൂടുതല്‍ വരുമ്പോള്‍ ഫോണ്‍ സൈലന്റിലേക്ക് മാറ്റുകയായിരുന്നു പതിവ്...

വൈകിട്ട് ഒരു മീറ്റിങില്‍ പങ്കെടുക്കുമ്പോഴാണ് അവളുടെ വിളി വന്നത്. പെട്ടെന്ന് ഫോണ്‍ സൈലന്റിലേക്ക് മാറ്റി.. മീറ്റിംഗ് തീര്‍ന്ന ശേഷവും വീട്ടിലേക്ക് ഒന്ന് തിരിച്ചു വിളിക്കാന്‍ ഓര്‍ത്തില്ല...അവള്‍ തന്നു വിടുന്ന ലിസ്റ്റിലെ സാധങ്ങളോ മരുന്നോ വാങ്ങാന്‍ പറയാ‍നാവും വിളിച്ചതെന്നു മനസ്സില്‍ കണ്ടു..“അല്ലെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടിലുള്ളവരെപ്പറ്റി ഒരു ചിന്തയുമില്ല“ എന്നുള്ളൊരു  പരിഭവം അവള്‍ക്ക് നിലവിലുണ്ടായിരുന്നല്ലോ എപ്പോഴും ..

വീട്ടുവാതിക്കല്‍ എത്തിയപ്പോഴെ അവളോട് വല്ലാത്ത ദേഷ്യമാ തോന്നിയത്..സന്ധ്യ കഴിഞ്ഞിട്ടും വിളക്ക് തെളിയിക്കാതെ ഇവള്‍ ശാന്ത ചേച്ചിയോട് കാര്യം പറഞ്ഞിരിക്കുന്നുണ്ടാവും ..അപ്പോഴാണ് ഗായത്രി  ഓടി വന്നു പറയുന്നത് “അമ്മയും ഗീത്വേച്ചിയും വൈകിട്ട് എ കെ ആശുപത്രിയില്‍ പോയതാ ഇതു വരെ വന്നില്ല”..വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ തൊണ്ട ഇടറി പോയിരുന്നുവോ...അവരിപ്പോഴിങ്ങെ
ത്തും എന്ന ചിന്തയായിരുന്നുവോ എന്നിട്ടും അവിടം വരെ ഒന്നു പോകാന്‍ വീണ്ടും വൈകിയത്...

ഐ സി യൂവിനു മുന്നില്‍ വിതുമ്പി നില്‍ക്കുന്ന ശാന്തചേച്ചി “എനിക്കൊന്നും അറിയില്ല മോനേ“ എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചുകുട്ടിയുടെ ഭാവത്തില്‍ പകച്ചു  നില്‍ക്കാനേ കഴിഞ്ഞുള്ളൂ...

”രോഗത്തിന്റെ അവസ്ഥ നിങ്ങളെ അറിയ്ക്കാന്‍ വേണ്ടിയാണ് നിങ്ങളെ കാണണം, നിങ്ങളെയും കൂട്ടിയേ ഇനി വരാവൂ എന്ന് ഞാന്‍ ഗീതുവിനോട് പറഞ്ഞത് , മരുന്ന് പോലും മുടങ്ങരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണല്ലോ...“ ഡോക്ടര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു .

തിരക്കുകള്‍ക്കിടയ്ക്ക് പലപ്പോഴും അവളോടു കാണിച്ച അവഗണനയാവും ഒന്നും പറയാതെ സ്വയം സഹിച്ച് അവളെ നിശ്ശബ്ദയാക്കിയത് ..ഓര്‍ക്കുമ്പോള്‍ അവളോട് അകാരണമായ ഒരു ദേഷ്യം തോന്നും പോലെ..ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ലല്ലോ  ഇപ്പോള്‍... കത്തിയെരിയുന്ന ഓര്‍മ്മകള്‍ ഒരു ആര്‍ത്തനാദമായി മാറുമ്പോള്‍ അങ്ങ് അകലെ നിലാപുഞ്ചിരി തൂകി ആകാശത്തിലെ  നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഗീതു എന്ന നക്ഷത്രവും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു....

Wednesday, May 2, 2012

‘വേനലില്‍‘ മഞ്ഞു പെയ്യുമ്പോള്‍....

യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു  ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മുഖങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ജീവന്‍ വയ്ക്കുകയാണോ..ട്രെയിനിന്റെ ചൂളം വിളി ഒരു നേര്‍ത്ത തേങ്ങലായി തീരും പോലെ....

എന്റെ മനസ്സില്‍ വല്ലാത്തൊരു ബലം നിറച്ച് പതച്ചു പൊന്തുന്നത് നിന്റെ വാക്കുകളാണ്..
“ നീ , നോക്ക് ...എല്ലാം ഭേദമായിരിക്കുന്നു..ഇനി പഴയതു പോലെ തിരിച്ചു വരണം നീ...ഇനിയും ഈ മൌനവ്രതം നിനക്ക് ഒട്ടും ചേരുന്നതല്ല..വീണ്ടും നീയെന്താണിത്ര ആലോചിച്ചു കൂട്ടുന്നത്..നോക്ക്, ആരുമില്ലാന്ന നിന്റെ വിചാരം വെറുതെയായില്ലേ , ഞാനുണ്ടായിരുന്നില്ലേ നിനക്കൊപ്പം എപ്പോഴും..ഇനിയുമുണ്ടാകും ..ഒരു നിഴലു പോലെ എന്നും....”അവളുടെ വാക്കുകള്‍ മറക്കാന്‍ കഴിയുന്നില്ല..ശരിയാണ് നിന്നെ പോലൊരു കൂട്ടുകാരി..ഏതു പുണ്യപ്രവര്‍ത്തിയുടെ തീരത്തു നിന്നാവും നിന്നെ ഞാന്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും...തീര്‍ച്ചയായും ഞാന്‍ അര്‍ഹിക്കാത്ത ഒരു മഹാഭാഗ്യമാണു നീ...

 മാഞ്ഞു പോയ ഓരോ നിമിഷങ്ങളും പെയ്തൊഴിയുന്ന മഴയുടെ ബാക്കിയെന്ന പോലെ മനസ്സിലിപ്പോഴും ഇറ്റിറ്റ് നില്‍ക്കയാണ്..

വേദനയുടെ ഏതോ ഒരു നിമിഷത്തിലെ പാതിമയക്കത്തിലാണ് അടഞ്ഞു പോകുന്ന വാതിലിന്റെ പിന്നാമ്പുറത്ത് നിന്റെ മുഖം ഞാന്‍ കണ്ടത്...നീയും എന്നെ കണ്ടിരുന്നുവോ..ബോധം മങ്ങി തുടങ്ങിയ വേളയിലും നിന്റെ മുഖം നേരിയ ഒരു നൂലായി മനസ്സില്‍ ഇഴഞ്ഞു നീങ്ങിയിരുന്നു...
സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴും നിന്റെ ഓര്‍മ്മകളുടെ തരികളാണ് എന്റെ കണ്‍പീലികളെ തട്ടി ഉണര്ത്തിയത്.അപ്പോഴാണ് ആര്‍ദ്രമായൊരു വിളിയും പുഞ്ചിരിയുമായി നീയെന്റെ അരികിലെത്തിയത്..

വേദനയുടെ കൊടുമുടി കീഴടക്കി ഞാന്‍ കഴിഞ്ഞ  അവസ്ഥയിലും എന്റെ നേര്‍ക്ക് വന്ന നിന്റെ തെളിയുന്ന പുഞ്ചിരിയെ കെട്ടു പോകാന്‍  തുടങ്ങുന്ന ഒരു തിരിനാളത്തിന്റെ അരികില്‍ നില്‍ക്കുന്ന കൊച്ചു കുട്ടിയുടെ വിസ്മയങ്ങളായിട്ടാ എനിയ്ക്ക് തോന്നിയിരുന്നത്..

അന്നെല്ലാം  ഒരു കരച്ചിലിന്റെ വക്കിലൂടെ മരുന്നുകളുടെ മണമോടെ ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്ന എന്നിലേക്ക് പുഞ്ചിരിയും ചാഞ്ഞിരുന്ന് ആശ്വാസം പകര്‍ന്ന ഒരു തോളും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു  കൈവിരല്‍ത്തുമ്പും നീയെനിക്കേകിയപ്പോള്‍ അതാണെന്നെ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് ഉണരാന്‍ പ്രേരിപ്പിച്ചത്... ....

നീ പറഞ്ഞതു പോലെ രോഗത്തിന്റെ വേദനകള്‍ കെട്ടി വരിഞ്ഞ് ശ്വാസം മുട്ടിച്ച  രാത്രികള്‍ ഇന്നെന്നെ വിട്ടു പോയിരിക്കുന്നു...നീയും നിന്റെ കൂട്ടുകാരും പലപ്പോഴായി പകര്‍ന്നു തന്ന ജീവരക്തത്തിന്റെ തണലില്‍ ഞാനിന്ന് ഉന്മേഷവതിയാണ്...

ഇപ്പോഴെന്റെ ഓര്‍മ്മകള്‍ സമ്പന്നമാകുന്നത് അടുത്ത ദിനം പഠിപ്പിക്കേണ്ട പാഠങ്ങളിലെ കഥാപാത്രങ്ങളും കവികളും നിരന്നാണ്...കഴിഞ്ഞു പോയ നാളുകളിലെ വേദനയുടെ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണിപ്പെട്ടൊരു ചിരി പടുത്തുയര്‍ത്താന്‍ ഞാന്‍ ശ്രമിക്കയാണ്...എങ്കിലും നീ പറഞ്ഞതു പോലെ , സ്വപ്നങ്ങളുടെ വളകിലുക്കം എനിക്കിന്ന് കേള്‍ക്കാന്‍ കഴിയുന്നു....

രോഗത്തിന്റെ ഭാണ്ഡക്കെട്ടിറക്കി വച്ച എന്നെ ഒരു മഹാത്ഭുതമായി വരവേല്‍ക്കുന്ന കണ്ണുകളെയും കഴിഞ്ഞതിനെ കുറിച്ച് അറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ  എനിക്ക് ചുറ്റും പലപ്പോഴും കാണുന്നുണ്ട്..അവരറിയാതെ അവര്‍ക്ക് നേരേ ഗൂഢസ്മിതം ഉതിര്‍ത്ത് അവരില്‍  ഒരാളായി ഞാനും മാറുമ്പോള്‍ ഇനിയും ഒരു തിരിച്ചു പോക്ക് വീണ്ടും ഞാന്‍ കാതോര്‍ക്കുന്നില്ല....

ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ   തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...